Header

ട്രിപ്പിൾ ലോക്ക് ഡൗൺ – അധിക നിയന്ത്രണത്തിൽ തൃശൂർ ജില്ലക്കാർക്ക് എട്ടിന്റെ പണി

ചാവക്കാട് : ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണത്തിൽ തൃശൂർ ജില്ലക്കാർക്ക് എട്ടിന്റെ പണി.

തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ അവശ്യ സാധനങ്ങൾ വിൽക്കാൻ അനുമതിയുള്ള പഴം പച്ചക്കറി ബേക്കറി പലചരക്ക് കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ ഉത്തരവിട്ടപ്പോൾ തൃശൂർ ജില്ലയിൽ പഴം പച്ചക്കറി ഒരു ദിവസവും അടുത്ത ദിവസം പലചരക്കും മാറി മാറി തുറക്കാനാണ് അനുമതി. ഫലത്തിൽ മറ്റു ജില്ലക്കാർ അവശ്യ സാധനങ്ങൾ എല്ലാം ഒരു ദിവസം വീട്ടിലെത്തിക്കുമ്പോൾ, തൃശൂർ ജില്ലക്കാർ രണ്ടു ദിവസവും പുറത്തിറങ്ങണം സാധനങ്ങൾ വാങ്ങാൻ.

തൃശൂർ ജില്ലയിൽ ആഴചയിൽ ആറു ദിവസവും കച്ചവടം നടക്കുമ്പോൾ മറ്റു ജില്ലകളിൽ മൂന്ന് ദിവസം പൂർണ്ണ അവധിയാണ്.

ഒരു ദിവസം സാമ്പാർ കഷ്ണം വാങ്ങിവെക്കുന്ന വീട്ടുകാർ കറിവെക്കാൻ അടുത്ത ദിവസം പല ചരക്ക് കട തുറക്കുന്നത് കാത്തിരിക്കണം.

തിരുവത്ര കുഞ്ചേരിയിൽ തുടങ്ങാനിരുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് പല ചരക്ക് സാധനങ്ങൾ വാങ്ങിയെങ്കിലും കറി വെക്കാനുള്ള ആവശ്യം പറഞ്ഞപ്പോൾ കട തുറന്ന് പച്ചക്കറി നൽകിയ ചാവക്കാടെ കടക്കാരനെ പോലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വളഞ്ഞു.

പൊതുജനത്തിന് പുറത്തിറങ്ങുവാനോ കടയിലേക്ക് പോകുവാനോ അനുമതിയില്ല എന്നിരിക്കെ കടകളിൽ പ്രത്യേകിച്ച് തിരക്കൊന്നും ഇല്ല. ആർ ആർ ടി, വാർഡ്‌ തല സമിതി, സന്നദ്ധ സേവകർ എന്നിവർ ആറു ദിവസവും സാധനങ്ങൾ എത്തിച്ചു നൽകാൻ ഓടുകയും വേണം.

നാട്ടിൻപുറങ്ങളിലെ പല കടകളിലും പച്ചക്കറി, ഫ്രൂട്സ്, പലചരക്ക്, ബേക്കറി എല്ലാം ഒരുമിച്ച് വില്പന നടത്തുന്നുണ്ട്. ഇത്തരം കടകളിൽ എത്തുന്ന പോലീസ് അനുമതി നൽകി പോയാൽ അടുത്ത വണ്ടിയിൽ വരുന്ന പോലീസ് കട അടച്ചുപോകാൻ പറയുകയാണെന്ന് കച്ചവടക്കാർ പറയുന്നു.

ഇന്ന് പലചരക്ക് ബേക്കറി കടകൾ തുറക്കാൻ അനുമതിയുണ്ടായിരിക്കെ ചാവക്കാട്ടെ അരിമാർക്കറ്റ് ഉൾപ്പെടെയുള്ള ഭൂരിഭാഗം കടകളും തുറന്നില്ല. പൊതുജനത്തിന് സാധനങ്ങൾ നൽകാൻ പാടില്ല, ഷട്ടർ തുറക്കാൻ പാടില്ല എന്നൊക്കെയാണ് അധികാരികൾ പറയുന്നതെന്നും, പിന്നെ എന്തിനാണ് തുറക്കുന്നതെന്നുമാണ് കാരണം അന്വേഷിച്ചപ്പോൾ വ്യാപാരികളിൽ നിന്നും മറുപടി ലഭിച്ചത്. മൊത്ത കച്ചവടക്കാരായ വ്യാപരികൾ ഉൾപ്പെടെ പലരും ഈ ആഴ്ച്ചയിൽ കടകൾ തുറക്കില്ല.

ചാവക്കാട് അരിമാർക്കറ്റിൽ അടഞ്ഞു കിടക്കുന്ന കടകൾ

thahani steels

Comments are closed.