Header

ഗുരുവായൂർ ലോഡ്ജിൽ ചാവക്കാട് സ്വദേശികളായ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിലും രക്തം വാർന്നു പിതാവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി

ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പിതാവിനൊപ്പം മുറിയെടുത്ത ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പരേതയായ അജിതയുട രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. എട്ടും, പതിനാലും വയസ്സുള്ള ശിവനന്ദ, ദേവനന്ദ എന്നീ പെൺകുട്ടികളാണ് മരിച്ചത്. മമ്മിയൂർ എൽ എഫ് സ്കൂൾ വിദ്യാർഥികളാണ് ഇരുവരും. ചൂൽപുറത്താണ് ഇപ്പോൾ താമസം. ഇവരോടൊപ്പമുണ്ടായിരുന്ന പിതാവ് സുൽത്താൻബത്തേരി കാട്ടിൽകൊള്ളി മുഴങ്ങില്‍ വീട് ചന്ദ്രശേഖരന്‍ (58) കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരനും രണ്ട് പെണ്‍മക്കളും കാറിലെത്തി ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ലോഡ്ജ് ജീവനക്കാര്‍ ഇവരെ മുറിയുടെ പുറത്ത് കണ്ടിരുന്നു. എന്നാല്‍ ഉച്ചക്ക് രണ്ടിന് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മുറി തുറന്നപ്പോള്‍ എട്ട് വയസുള്ള കുട്ടി തൂങ്ങി മരിച്ച നിലയിലും 14 വയസുള്ള കുട്ടി കിടക്കയില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും ആയിരുന്നു. ഇവരുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെ കൈഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കുളിമുറിയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ലോഡ്ജിലെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇരുപത് ദിവസം മുൻപാണ് ഭാര്യ അജിത മരിച്ചത്. കുട്ടികളുടെ അമ്മ മരിച്ചതിലുള്ള വിഷമമാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പിൽ പറയുന്നത്.
ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയാണ് പരേതയായ അജിത.

thahani steels

Comments are closed.