കടപ്പുറം പഞ്ചായത്തിൽ അപ്രതീക്ഷിത വേലിയേറ്റം; അഞ്ചങ്ങാടി വളവിലും പരിസരങ്ങളിലും കടൽവെള്ളം കയറി

കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ വൈകിട്ടോടെ ഉണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തിൽ തീരപ്രദേശം വെള്ളത്തിനടിയിലായി. ഇന്ന് വൈകിട്ട് ആറരയോടെ ഉണ്ടായ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് അഹമ്മദ് ഗുരുക്കൾ റോഡ്, പ്രധാന റോഡ് എന്നിവടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അഞ്ചങ്ങാടി വളവ്, ആശുപത്രിപ്പടി, മുനക്കക്കടവ്, വെളിച്ചെണ്ണപ്പടി തുടങ്ങിയ ഭാഗങ്ങളിലാണ് കടൽവെള്ളം ഇരച്ചുകയറിയത്.

കടൽഭിത്തി തകർന്നുകിടക്കുന്ന ഭാഗങ്ങളിലൂടെ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചതാണ് നാശനഷ്ടങ്ങൾ വർധിപ്പിച്ചത്. അഞ്ചങ്ങാടി വളവിലെ ഓട്ടോ പാർക്ക് പൂർണ്ണമായും വെള്ളത്തിനടിയിലായി. അഞ്ചങ്ങാടി വളവിന്റെ തെക്കുഭാഗത്ത് കടൽഭിത്തി ഉള്ളതിനാൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടായില്ലെങ്കിലും, വടക്കുഭാഗത്ത് ഭിത്തി തകർന്നു കിടക്കുന്ന ഇടങ്ങളിലൂടെ വെള്ളം അതിശക്തമായി ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തി.
സംഭവം നടന്നയുടൻ മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരിയിലും തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിലും 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിരുന്നു.

Comments are closed.