Header

ഗുരുവായൂർ ഉത്സവം – പത്മശ്രീ ലഭിച്ച ആദ്യ ട്രാൻസ്ജെൻഡറും നർത്തകിയുമായ നടരാജിന്റെ ഭരതനാട്യം ശ്രദ്ധേയമായി

ഗുരുവായൂർ : ക്ഷേത്രോൽസവത്തിൻ്റെ രണ്ടാംദിനം കലാ പ്രകടനത്തിൻ്റെ തിളങ്ങുന്ന വേദിയായി. മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുവശം സജ്ജീകരിച്ച വൈഷ്ണവം വേദിയിലായിരുന്നു മണിപ്പൂരി നൃത്തവും ഭരതനാട്യവും അരങ്ങേറിയത്. പത്മശ്രീ ഡോ. നർത്തകി നടരാജായിരുന്നു ഭരതനാട്യ ചുവടുകൾ കൊണ്ട് കാണികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചത്.

രാജ്യത്തെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലാകാരിയാണ് നർത്തകി നടരാജ്. 2019 ലാണ് നർത്തകി നടരാജിന് പത്മശ്രീ അവാർഡ് ലഭിച്ചത്.
തമിഴ്നാട് സ്റ്റേറ്റ് ഡെവലപ്പ്മെന്റ് പോളിസി കൗൺസിലിലെ എട്ട് അംഗങ്ങളിൽ ഒരാളായി നർത്തകി നടരാജുമുണ്ട്. കലാ സാംസ്കാരിക രംഗത്ത് നാടിനു നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചുള്ള ബഹുമതിയായാണ് നർത്തകി നടരാജിന്റെ കൗൺസിൽ അംഗത്വം.

തന്റെ ലൈഗീക വ്യതിരക്തത മൂലം പതിനൊന്നാം വയസ്സിൽ കുടുംബത്തിൽ നിന്നും തിരസ്കരിക്കപ്പെട്ട നർത്തകി നടരാജ്, ട്രാൻസ്ജെൻഡർ സമൂഹത്തിനു ശരിയായ ചികിത്സയും തൊഴിലും ഉറപ്പ് വരുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു.

“കാരുണ്യ പൂർണ നയനേ
കലശോഭി മാലെ…”
എന്ന് തുടങ്ങുന്ന മഹാലക്ഷ്മിയുടെ കേശാദിപാദ വർണ്ണനയോടെയാണ് ഗുരുവായൂരിലെ കലാസ്വാദകർക്ക് മുന്നിൽ നർത്തകി നടരാജ് ചുവടുകൾ വെച്ചത്.
തുടർന്ന് പ്രപന്തവർണം രാഗം ആദിതാളത്തിലൂടെ രണ്ട് കഥകൾ അവതരിപ്പിച്ചു. ഒന്ന് കുചേല കഥ.
വിശന്നു വലഞ്ഞു എത്തിയ ഒരു കുട്ടി ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ചില്ലറതുട്ടെടുത്ത് പഴം വാങ്ങി ഒന്ന് കണ്ണനും കൊടുത്ത്, അവസാനം പാതി കഴിച്ചത് കൊണ്ട് കുട്ടിക്കൊപ്പം ഭഗവാനും ശിക്ഷ ഒന്നിച്ചനുഭവിക്കുന്ന ഐതീഹ്യമാണ് രണ്ടാമത് അവതരിപ്പിച്ചത്.

തുടർന്ന് “ചിന്നൻചിറ് കിളിയെ… ” എന്ന് തുടങ്ങുന്ന മഹാകവി സുബ്രമുണ്യ ഭാരതീയാർ ഉണ്ണിക്കണ്ണനെ പെൺകുട്ടിയായ് സങ്കല്പിച്ച് എഴുതിയ ഉറക്ക് താരാട്ട് മംഗളമായി അവതരിപ്പിച്ചു. ആസ്വാദ മനസ്സുകളിൽ ഇടം നേടിയ പ്രകടനമായി ഡോ. നർത്തകി നടരാജിൻ്റെ അവതരണം.

ശക്തി ഭാസ്കർ ആയിരുന്നു ദൈവ ദർശനത്തിൻ്റെ പ്രോഗ്രാം കോർഡിനേറ്റർ.
അകമ്പടിയായി വോക്കൽ, നാട്ടുവാങ്കം – കൗഷിക് ചാമ്പകേശൻ,
മൃദംഗം – ധനഞ്ജയൻ,
വയലിൻ – തിരുമറുകൽ ഗണേഷ്,
തബല, സൈഡ് എഫക്റ്റ്സ് – പാർത്ഥസാരഥി .

thahani steels

Comments are closed.