ചാവക്കാട് സെന്ററിൽ റോഡിലെ മരണക്കെണി: അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം – ട്രാഫിക് ക്രമീകരണ സമിതിക്ക് വ്യാപാര താല്പര്യങ്ങൾ മാത്രം

ചാവക്കാട്: ചേറ്റുവ റോഡിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത്, ചാവക്കാട് സെന്ററിൽ പഴയ സംസം ബേക്കറിക്ക് മുൻവശത്തുള്ള കാന സ്ലാബുകൾ തുറന്നു കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. കാനയിലെ മണ്ണും ചളിയും നീക്കം ചെയ്യുന്ന പണികൾക്കായി മാറ്റിയ സ്ലാബുകൾ, ശുചീകരണത്തിന് ശേഷവും ഈ ഭാഗത്ത് മാത്രം കൃത്യമായി മൂടാൻ അധികൃതർ തയ്യാറായിട്ടില്ല. വലിയ വാഹനങ്ങൾ വരുമ്പോൾ ഈ കാന പെട്ടെന്ന് കണ്ണിൽപ്പെടാത്തതിനാൽ ചെറിയ വാഹനങ്ങളിലെ യാത്രക്കാർക്ക് വലിയ രീതിയിലുള്ള അപകട സാധ്യതയാണ് നിലനിൽക്കുന്നത്. ഇതിനുപുറമെ, ഈ റൂട്ടിൽ സർവീസ് നടത്തുന്ന ടിപ്പർ, ടോറസ് തുടങ്ങിയ ഭാരമേറിയ വാഹനങ്ങൾ ടൗണിലൂടെ അമിത വേഗതയിലാണ് പായുന്നത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ചാവക്കാട് ടോറസ് ലോറി ഇടിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിന് അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്നും, അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എൻ.സി.പി ഗുരുവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി എം.കെ ഷംസുദ്ദീൻ ആവശ്യപ്പെട്ടു. നിലവിൽ ചാവക്കാട് ഭാഗത്ത് പ്രവർത്തിക്കുന്ന ട്രാഫിക് ക്രമീകരണ സമിതി വ്യാപാര താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്, അതിനാൽ നിലവിലെ സമിതി അടിയന്തരമായി പിരിച്ചുവിടണമെന്നും, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Comments are closed.