അണ്ടത്തോട് തങ്ങൾപ്പടിയിൽ നാടോടി യുവതികളുടെ വിളയാട്ടം: വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി മേഖലയിൽ തമിഴ് നാടോടി യുവതികളുടെ വിളയാട്ടം. പകൽ സമയങ്ങളിൽ വീടുകളിൽ കയറി വൻതോതിൽ മോഷണം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം തങ്ങൾപ്പടി മാനാത്തുപറമ്പിൽ കെ.ഇ. ഉസ്മാന്റെ വീട്ടിൽ കയറി ഇവർ മോഷണം നടത്തി.

വീടിന്റെ പുറകുവശത്തെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഫാനുകൾ, അനേകം പുതിയ ഇലക്ട്രിക്കൽ സാധനങ്ങൾ, അലുമിനിയം ഡോർ എന്നിവയാണ് സംഘം കവർന്നത്. വീട്ടുകാർ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന നട്ടുച്ച നേരത്താണ് മോഷണം നടന്നത്. മോഷണം നടത്താനായി ഇവർ എത്തുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പഴയ സാധനങ്ങളും ആക്രിയും വാങ്ങാനെന്ന വ്യാജേനയാണ് ഇവർ പ്രദേശത്തെ വീടുകളിൽ എത്തുന്നത്. തുടർന്ന് വീട്ടുകാരുടെ ശ്രദ്ധമാറുന്ന സമയത്ത് വിലപിടിപ്പുള്ള സാധനങ്ങൾ കവരുകയാണ് ഇവരുടെ രീതി. മോഷ്ടിക്കുന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഇവർക്ക് സഹായിയായി നാടോടി വിഭാഗത്തിൽപ്പെട്ട യുവാക്കളും വാഹനങ്ങളുമായി എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മുമ്പും ഈ വീട്ടിലും പരിസരത്തെ മറ്റ് വീടുകളിലും സമാനരീതിയിൽ മോഷണശ്രമങ്ങൾ നടന്നിട്ടുണ്ട്. ആളില്ലാത്ത സമയം നോക്കിയും ഇത്തരം സംഘങ്ങൾ എത്തുന്നതായി പരാതിയുണ്ട്. നാടോടി സംഘങ്ങളുടെ തുടർച്ചയായ മോഷണങ്ങളിൽ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



Comments are closed.