ചിങ്ങനാത്ത് – പുന്ന പാലം റോഡ് സ്ഥലമെടുപ്പ്: അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട്: ചിങ്ങനാത്ത് – പുന്ന പാലം റോഡ് നിർമാണത്തിനായുള്ള സ്ഥലമെടുപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മേഖലയിലെ മുപ്പതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പാലത്തിന്റെ അപ്രോച്ച് റോഡ് പണിയുന്നതിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ, വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പകരം മറ്റൊരു സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള മതിയായ തുക ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിക്കാതെ, വിഷയം പഠിക്കാതെയാണ് എം.എൽ.എ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഇതിൽ പക്ഷപാതപരമായ നിലപാടാണുള്ളതെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
മതിയായ പഠനം നടത്താതെ ജനങ്ങളെ തെരുവിലേക്ക് തള്ളവിടുന്ന തരത്തിലുള്ള തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സമഗ്രമായ പഠനത്തിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പക്കർ സി. പുന്ന, കെ. വി. സത്താർ, ജനറൽ സെക്രട്ടറി സുധീർ പുന്ന, ടി. എ. മോഹനൻ, മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് പരാതി കൈമാറിയത്.



Comments are closed.