
വടക്കേകാട്: കാറിടിച്ച് വീട്ടുമതിൽ തകർന്നു ദേഹത്ത് വീണ് നാലര വയസ്സുകാരി മരിച്ചു. കൊച്ചന്നൂർ സ്‌കൂളിന് സമീപം ഊക്കയിൽ ജാബിറിന്റെ ഏക മകൾ ഹംറ (നാലരവയസ്)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നു മണിയോടെ എടപ്പാൾ ഹംസകച്ചേരിക്ക് സമീപമുള്ള മാതാവ് സജ്നയുടെ വീട്ടുമുറ്റത്തു വച്ചായിരുന്നു അപകടം. വീട്ടിലെത്തിയ അതിഥികൾ തിരിച്ചു പോകാനായി കാറ് പുറകിലേക്ക് എടുത്തപ്പോൾ മതിലിൽ ഇടിക്കയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്ന് ഹംറയുടെ ദേഹത്തേക്ക് മറിഞ്ഞു വീണാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ചമ്മനൂർ ലവ് ലാപ് കിൻ്റർഗാർട്ടൻ സ്കൂളിലെ വിദ്യാർത്ഥിനായാണ് ഹംറ. കബറടക്കം പോലീസ് നടപടികൾക്ക് ശേഷം എടപ്പാൾ അങ്ങാടി മഹല്ല് പള്ളി ഖബർസ്ഥാനിൽ.
സംഭവത്തിൽ ഹംറയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കുണ്ട്. കാര്യമായ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലിക അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മറ്റു രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. അതിഥികളെ യാത്ര അയക്കാനായി പുറത്ത് വന്നു നിന്നിരുന്ന വീട്ടുകാരുടെ കണ്മുന്നിൽ വെച്ചായിരുന്നു ദുരന്തം.

Comments are closed.