Header

മലർന്ന പൂക്കൾ ആലേഖനം ചെയ്ത അപൂർവ്വ സ്വർണ്ണാക്കോലം നാളെ മുതൽ എഴുന്നെള്ളിക്കും

ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച്, 6-ാംവിളക്ക് ദിവസമായ  നാളെ തിങ്കളാഴ്ച മുതൽ  വിളക്കെഴുന്നെള്ളിപ്പിനായി സ്വർണ്ണക്കോലം എഴുന്നള്ളിക്കും.  മലർന്ന പൂക്കളുള്ള കോലങ്ങൾ വളരെ അപൂർവ്വമായേ കാണുകയുള്ളു. വർഷങ്ങളോളം കാലപഴക്കമുള്ള മലർന്ന പൂക്കൾ ആലേഖനം ചെയ്ത ഈ സ്വർണ്ണക്കോലത്തിന് ചുറ്റും,  പ്രഭാമണ്ഡലം വലയം ചെയ്ത മുരളീധര വിഗ്രഹമാണ് മനോഹരമായി ആലേഖനം ചെയ്തിട്ടുള്ളത്. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ്ട്ടുള്ളതാണ് പ്രഭാമണ്ഡലം. കൂടാതെ തിരുവിതാംക്കൂർ മഹാരാജാവ് ആനത്തറവാട്ടിലെ ഗജകേസരി പഴയ പത്മനാഭന് സമ്മാനിച്ച വീരശൃംഗല, മരതകപച്ച, ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കൾ എന്നിവയും, വെള്ളികൊണ്ട് പൊതിഞ്ഞ പീഠവുമായുള്ളതാണ് ​ഗുരുവായൂരിലെ സ്വർണ്ണക്കോലം. വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ്   തിടമ്പ് വെച്ചുള്ള എഴുന്നെള്ളിപ്പ്. 

തിങ്കൾ പകൽ  3-മണിക്ക് നടക്കുന്ന  കാഴ്ച്ചശീവേലി മുതലാണ്  സ്വർണ്ണക്കോലമെഴുന്നെള്ളിക്കുന്നത്.  വർഷത്തിൽ ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ മാത്രമാണ് കോലം എഴുന്നെള്ളിക്കുന്നത്.

ഉത്സവനാളുകളിൽ 6-ാം വിളക്ക് മുതൽ ആറാട്ടുവരേയും, ഏകാദശീ നാളുകളിൽ നാല് ദിവസവും, അഷ്ടമിരോഹിണിക്കും മാത്രമാണ് ഭഗവാൻ സ്വർണ്ണകോലത്തിലെഴുന്നെള്ളുക.   ഉത്സവനാളുകളിലെ പള്ളിവേട്ടയ്ക്കും, ആറാട്ടിനും  തന്റെ പ്രജകളെ കാണാനായി ക്ഷേത്രത്തിന്റെ പുറത്തേയ്‌ക്കെഴുന്നെള്ളുന്നതും ഈ സ്വർണ്ണക്കോലത്തിലാണ്. ഏകാദശിയോടനുബന്ധിച്ചുള്ള അഷ്ടമി, നവമി, ദശമി തുടങ്ങിയ മൂന്ന് ദിവസങ്ങളിൽ  രാത്രി ശീവേലിയ്ക്കും, ഏകാദശി ദിവസം രാവിലത്തെ ശീവേലിയ്ക്കും, രാത്രി വിളക്കെഴുന്നെള്ളിപ്പിനുമായി രണ്ട് നേരം സ്വർണ്ണക്കോലം എഴുന്നള്ളിക്കും.

thahani steels

Comments are closed.