Header

തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് അംഗീകാരം – താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തീരദേശ ഹൈവേ സംബന്ധിച്ച് ഒരറിയിപ്പുമില്ല

ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ച് തയ്യാർ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അവലോകനം ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ദൃതഗതിയിൽ പുരോഗമിക്കുന്ന തീരദേശ ഹൈവേയുടെ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് കെ ആർ എഫ് ബി (കേരള റോഡ് ഫണ്ട് ബോർഡ് ) അംഗീകാരം നൽകി.

തീരദേശ ഹൈവേ നിർമാണ പ്രവർത്തികൾ നടത്തുന്ന മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ച്ചർ (Larsen & Toubro Ltd ) തയ്യാറാക്കി കെ ആർ എഫ് ബി തൃശൂർ എറണാകുളം അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടവ് എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ടീം ലീഡർ എന്നിവർ അംഗീകരിച്ച സ്കെച്ച്, പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കുകയും പ്രൊജക്ട് ഡയറക്ടറുടെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഹൈവേ ഉദ്യോഗസ്ഥരുടെയും ചില സ്വകാര്യ വ്യക്തികളുടെ കയ്യിൽ സ്കെച്ച് ലഭിച്ചിട്ടുണ്ടെങ്കിലും തൃശൂർ ജില്ലയിലെ തീരദേശമേഖല ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ നഗരസഭാ, ഗ്രാമ പഞ്ചായത്തുകളിലോ, വില്ലേജ്, താലൂക്ക് ഓഫീസുകളിലോ സ്കെച്ച് ഉൾപ്പെടെ തീരദേശ ഹൈവേ സംബന്ധമായ യാതൊരറിയിപ്പും ഔദ്യോഗികമായി ഇതുവരെ ലഭിച്ചിട്ടില്ല.

തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ഒക്ടോബർ മാസത്തിൽ ചേർന്ന യോഗത്തിൽ തീരദേശ ഹൈവേനിർമ്മാണത്തിന്റെ
വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് എം എൽ എ നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണ സ്ഥലത്ത് പഞ്ചായത്തുകൾക്ക് പദ്ധതി നടപ്പാക്കേണ്ടതും ജനങ്ങൾക്ക് വീടു നിർമ്മാണ പ്രവർത്തികളും ഉൾപ്പെടുന്നതിനാലുമാണ് അലൈയ്മെന്റ് എത്രയും പെട്ടെന്ന് നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടത്. എന്നാൽ കെ ആർ എഫ് ബി (കേരള റോഡ് ഫണ്ട് ബോർഡ് ) പ്രൊജക്ട് ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്നതിനായി സ്കെച്ച് സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ സ്കെച്ച് എല്ലാവർക്കും ലഭ്യമാകും എന്നാണ് അധികൃതർ വിശദീകരണം നൽകിയിരുന്നത്. സ്കെച്ചിന് പ്രൊജക്ട് ഡയറക്ടറുടെ അംഗീകാരം ലഭിച്ചിട്ടും തദ്ദേശ സ്വയംഭയണ സ്ഥാപനങ്ങൾക്കും നാട്ടുകാർക്കും ഹൈവേയുടെയുടെയും ഏറ്റെടുക്കുന്ന ഭൂമിയുടെയും വിശദവിവരങ്ങൾ ഔദ്യോഗിമായി ലഭ്യമായിട്ടില്ല.

ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കുക
പ്രധാന തുറമുഖങ്ങളെയും മത്സ്യബന്ധന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് തീരദേശ മേഖലയുടെ വികസനവും ടൂറിസം സാധ്യതകൾ വർദ്ദിപ്പിക്കുകയും ചരക്ക് ഗതാഗതം സുഖമമാക്കുകയുമാണ് തീരദേശ ഹൈവേയുടെ ലക്ഷ്യം.

വാഹനഗതാഗതത്തിനു ഏഴു മീറ്ററിൽ രണ്ടു വരിപ്പാതയും കൂടാതെ ഒന്നര മീറ്ററിൽ സൈക്കിൾ ട്രാക്കും ഇരു വശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുത്തി 14 മുതൽ 15.6 മീറ്റർ വീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഹൈവേ നിർമ്മാണം.
തിരുവനന്തപുരം പൂവാർ മുതൽ കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാട് വരെ 623 കിലോമീറ്ററാണ് തീരദേശ ഹൈവേ.
തൃശൂർ ജില്ലയിൽ ഹൈവേ 59.9 കിലോമീറ്ററും മലപ്പുറം 69.7കിലോ മീറ്ററുമായിരിക്കും.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും റോഡ് നിർമ്മാണം. ബിറ്റുമിനോടൊപ്പം പ്ലാസ്റ്റിക്, റബർ, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് തുടങ്ങിയ ഉപയോഗിക്കും.
മത്‍സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഫ്ലൈഓവർ നിർമ്മിക്കും.

ഇതിനിടെ മലപ്പുറം ജില്ലയിൽ തീരദേശ ഹൈവേയുടെ പണികൾ ആരംഭിച്ചു കഴിഞ്ഞു. താനൂരിനടുത്ത് പടിഞ്ഞാറേക്കര-ഉണ്ണിയാൽ, മൊയ്ദീൻ പള്ളി-കെട്ടുങ്ങൽ സെക്ഷനുകളിലായി രണ്ടു ഭാഗങ്ങളായാണ് മാസങ്ങൾക്ക് മുൻപേ വർക്കുകൾ തുടങ്ങിയത്.

തീരദേശപാതയുടെ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നവാർത്തകൾ വരുന്നുണ്ടെങ്കിലും ചാവക്കാട് തീരമേഖലയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കോ ഇതുവരെയും ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ വർക്ക് ഓർഡർ നൽകി മറ്റിടങ്ങളിൽ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കും.
കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. തീരദേശ വികസന കോർപ്പറേഷനാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. 6,500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) 468 കിലോമീറ്റർ ഹൈവേയാണ് നിർമിക്കുക. ശേഷിക്കുന്ന 155 കിലോമീറ്ററിൽ, രാജ്യത്തെ പ്രധാന തുറമുഖങ്ങളെയും തീരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആരംഭിക്കുന്ന ഭാരത്‌മാല പദ്ധതിയിൽ 120 കിലോമീറ്ററും മറ്റൊരു 35 കിലോമീറ്ററിന്റെ വർക്കുകൾ മറ്റ് പദ്ധതികളുടെ ഭാഗമാക്കിയും പൂർത്തീകരിക്കും.

തീരദേശ ഹൈവേ സ്ഥലമെടുപ്പിന് അതിർത്തികൾ നിശ്ചയ്യിക്കാൻ ഇനി ഉപയോഗിക്കുന്നത് മഞ്ഞക്കല്ലുകൾക്ക് പകരം പിങ്ക് കല്ലുകൾ. തീരദേശ നിയമപ്രകാരം അതിർത്തി നിർണയിക്കുന്നതിന് മഞ്ഞക്കല്ലുകൾ ഉപയോഗിച്ചിരുന്നെന്നും അതിനാൽ ആശയക്കുഴപ്പം തീർക്കാനാണ് തീരദേശ ഹൈവേ പദ്ധതിക്ക് പിങ്ക് കല്ലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

ഒന്നാം പിണറായി സർക്കാറിന്റെ സ്വപ്ന പദ്ധതികളിലെ രണ്ടാം പദ്ധതിയാണ് തീരദേശ ഹൈവേ. 2017 ൽ പ്രഖ്യാപിക്കുകയും 2018 ൽ പ്രവർത്തികൾ ആരംഭിച്ച് 2020 ൽ പൂർത്തിയാകേണ്ടിയിരുന്ന തീരദേശ ഹൈവേ പ്രളയവും കൊറോണയും മൂലം പാതിവഴിയിൽ നിൽക്കുകയായിരുന്നു.

thahani steels

Comments are closed.