Header

വഴികൾ അടച്ചു പൂട്ടി നഗരത്തിൽ തിരക്ക് സൃഷ്ടിച്ച് ചാവക്കാട് പോലീസ്

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ഇന്ന് രാവിലെ ഗതാഗത കുരുക്കും തിരക്കും അനുഭവപ്പെട്ടു. വീടുകളിലേക്ക് വേണ്ട അവശ്യ വസ്തുക്കൾ വാങ്ങാനായി നാട്ടുകാർ ടൗണിലേക്ക് ഇറങ്ങിയതോടെയാണ് തിരക്ക് അനുഭവപ്പെട്ടത്.

ചാവക്കട്ടെ പ്രധാന ജങ്ക്ഷനോട് ചേർന്ന് കിടക്കുന്ന പലചരക്ക് കടകൾ ധാരാളമുള്ള അരിയങ്ങാടിയിലേക്ക് സാധനങ്ങൾ വാങ്ങിക്കുവാനായി വാഹനങ്ങളിൽ ആളുകൾ എത്തിയതോടെയാണ് തിരക്കും ഗതാഗതകുരുക്കും ഉണ്ടായത്.

വോട്ടെണ്ണൽ ദിവസം പുതിയ പാലത്തിൽ നിന്നും അരിയങ്ങാടിയിലേക്കുള്ള റോഡും നഗരസഭാ ഓഫീസിനടുത്തു വസന്തം കോർണറിൽ നിന്നുള്ള വഴിയും അടച്ചുപൂട്ടിയിരുന്നു. ഈ റോഡുകൾ തുറക്കാതിരുന്നതാണ് സാധാരണ ദിവസങ്ങളെക്കാൾ കുറഞ്ഞ ആളുകൾ വന്നതോടെ നഗരത്തിൽ തിരക്കും കുരുക്കും ഉണ്ടായത്.

ജംക്ഷനിൽ നിന്നും അരിയങ്ങാടിയിലെ ഇടുങ്ങിയ റോട്ടിലേക്ക് കയറിയ വാഹനങ്ങൾ എലിപ്പെട്ടിയിൽ കുടുങ്ങിയത് പോലെയായി. തിരിച്ചു പോകാനുള്ള വഴികൾ രണ്ടും പോലീസ് അടച്ചിരുന്നു

ഉച്ചക്ക് ഒരുമണിവരെ മാത്രം കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുള്ളൂ എന്നതും. രണ്ടു ദിവസമായി കടകൾ ഇല്ലാതിരുന്നതും വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്ന വാർത്തകളും വായിച്ച് പൊതുജനം ആശങ്കയിലായിരുന്നു.

നിത്യോപയോഗ അവശ്യസാധനങ്ങൾ വാങ്ങിക്കാനായി നാട്ടുകാർ നെട്ടോട്ടമോടി.
ഇതിനിടെ വോട്ടെണ്ണലിന്റെ ഭാഗമായി അടച്ചപൂട്ടിയ റോഡുകൾ തുറക്കാതെ പോലീസിന്റെ പ്രകടനവും ടാർജറ്റ് പൂർത്തിയാക്കാനുള്ള പിഴചുമത്തലും കൂടിയായതോടെ ജനം വലഞ്ഞു.

thahani steels

Comments are closed.