ആശങ്ക പരിഹരിക്കണം – അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമാണത്തിനു കല്ലുകളുമായി വന്ന ലോറികൾ നാട്ടുകാർ തടഞ്ഞു

പുന്നയൂർക്കുളം : അണ്ടത്തോട് ബീച്ച് കടൽഭിത്തി നിർമാണം ആരംഭിക്കുന്നതിനായി കല്ലുകളുമായി വന്ന ലോറികൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം തടഞ്ഞു. 2023-24 ബജറ്റിൽ 4.5 കോടി രൂപ വകയിരുത്തിയ 500 മീറ്റർ കടൽഭിത്തി നിർമാണമാണത്തിന്റെ ഭാഗമായി കല്ലുകളുമായെത്തിയ ലോറിയാണ് തടഞ്ഞത്.

ടെണ്ടർ നടപടികളെല്ലാം പൂർത്തിയായി കഴിഞ്ഞ ആഴ്ചയാണ് നിർമാണം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. 500 മീറ്റർ മാത്രമായി കടൽ ഭിത്തി കെട്ടിയാൽ മറ്റു പ്രദേശങ്ങളിലേക്ക് പൂർവാധികം ശക്തിയോടെ കടലേറ്റം സംഭവിക്കും എന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. തുടർന്ന് മേഖലയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിനെ കാണുകയും കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനത്തിൽ എത്തുകയും ചെയ്തിരുന്നു. നാലരക്കോടി ഉപയോഗിച്ച് ചെയ്യാവുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നതെന്നും ഭാവിയിൽ മറ്റു മാർഗ്ഗങ്ങൾ കാണാമെന്നുമായിരുന്നു തീരുമാനം. ഇറിഗേഷൻ വിഭാഗത്തിലെ വിദഗ്ധരും നാട്ടുകാരുമായി സംവദിക്കാനും ആശങ്കകൾ ദുരീകരിക്കാനും സംവിധാനം ഉണ്ടാക്കാമെന്നും എം എൽ എ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ വ്യാഴാഴ്ച കടൽ ഭിത്തി നിർമാണത്തിനു കല്ലുമായി വന്ന ലോറികൾ നാട്ടുകാർ തടയുകയായിരുന്നു. തങ്ങളുടെ ആശങ്ക ദുരീകരിക്കാതെ നിർമ്മാണം അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ടെട്രോപോഡ് തീരസംരക്ഷണ ഭിത്തിയോ, പുലിമുട്ടോ വേണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കടൽഭിത്തി നിർമിക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിലെ തങ്ങൾപടി മുതൽ തൃശൂർ ജില്ലയിലെ മന്നലാംകുന്ന് വരെയുള്ള മൂന്നു കിലോമീറ്ററോളം തീരം സീവാൾ കെട്ടി സംരക്ഷിക്കണമെന്നാണ് സമരക്കാരുടെ നിലപാട്. രൂക്ഷമായ കടൽക്ഷോഭം സംഭവിക്കാറുള്ളതും, പുറംപോക്ക് പ്രദേശങ്ങൾ കടലെടുത്തു പോയതുമായ ഹോട്ട് സ്പോട് ആയി പരിഗണിച്ച 500 മീറ്റർ മേഖലയിലാണ് ഇപ്പോൾ കടൽഭിത്തി നിർമ്മിക്കുന്നത്.
ഗുരുവായൂർ എസിപി സിനോജ് വടക്കേക്കാട് എസ് ഐ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കൊണ്ടുവന്ന കല്ലുകൾ ഇറക്കാൻ അനുവദിക്കാനും എം എൽ എ യുമായി ചർച്ചചെയ്തതിന് ശേഷം കൂടുതൽ ലോഡുകൾ അടിച്ചാൽ മതിയെന്നും തീരുമാനിച്ചതിന് ശേഷമാണ് നാട്ടുകാർ പിരിഞ്ഞു പോയത്.

Comments are closed.