കടലില്‍ കുടുങ്ങിയ വള്ളത്തേയും തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി

ചാവക്കാട്: എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന വള്ളത്തേയും 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണിയുടെ ഉടമസ്ഥതയിലുള്ള തട്ടകത്തമ്മ വള്ളമാണ് ചേറ്റുവ കടലില്‍ 05 നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്ത് കടലിൽ കുടുങ്ങിയത്. കഴിമ്പ്രം, വലപ്പാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 1.20 മണിയോടെയാണ് മത്സ്യബന്ധന വള്ളവും തൊഴിലാളികളും കടലില്‍ എഞ്ചിൻ നിലച്ച് കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സി സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് & വിജിലൻസ് വിങ് ഓഫീസർമാരായ ഷൈബു വി എം, വി എൻ പ്രശാന്ത്കുമാർ, ഇ ആർ ഷിനിൽകുമാർ, മുനക്കകടവ് തീരദേശപോലീസ് സ്റ്റേഷനിലെ സി പി ഒ അവിനാഷ്, റസ്‌ക്യൂ ഗാര്‍ഡ്മാരായ ഷിഹാബ്, അജിത്ത്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് മുനക്കകടവ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്തേണ്ടതാണെന്നും രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകളും മുനക്കകടവിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരൻ അറിയിച്ചു.

Comments are closed.