Header

ചേറ്റുവ – പെരിങ്ങാട് പുഴ റിസർവ് വനം പദ്ധതി നിറുത്തി വെക്കാൻ നിർദേശം നൽകിയെന്ന പ്രചരണം വ്യാജം – എം എൽ എ പങ്കെടുത്ത വേദിക്ക് സമീപം വായ മൂടിക്കെട്ടി പ്രതിഷേധം

പാവറട്ടി : ചേറ്റുവ-പെരിങ്ങാട് പുഴ വനവൽകരണ പദ്ധതിക്കെതിരെ വായമൂടിക്കെട്ടി സമരം.
വനം മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ മുരളി പെരുനല്ലി എം എൽ യുടെ അഭ്യർത്ഥന പ്രകാരം ചേറ്റുവ – പെരിങ്ങാട് പുഴ റിസർവ് വനം പദ്ധതി നിറുത്തി വെക്കാൻ മന്ത്രി വനം വകുപ്പിന് നിർദേശം നൽകിയെന്ന പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി.
വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിൽ നിന്നാണ് ഇത് വ്യക്തമായത്. ഇതേ തുടർന്നാണ് എം എൽ എ പങ്കെടുത്ത വേദിക്ക് സമീപം കണ്ണ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചതെന്ന് തീരദേശ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

മുരളി പെരുനെല്ലി എം എൽ എ പങ്കെടുത്ത പാവറട്ടി പഞ്ചായത്തിന്റെ പുതിയ കെട്ടിടോദ്ഘാടന വേദിയ്ക്ക് സമീപമാണ് നൂറോളം പേര് പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചത്. ചേറ്റുവ-പെരിങ്ങാട് പുഴ റിസർവ് വനം ആക്കുന്ന പദ്ധതി പിൻവലിക്കണം എന്നാണ് തീരദേശ നിവാസികളുടെ ആവശ്യം.

പെരിങ്ങാട് പുഴയെ കാടാക്കി മാറ്റിയാൽ പതിനായിരകണക്കിന് കുടുംബങ്ങളെ ഈ പദ്ധതി നേരിട്ട് ബാധിക്കുന്നതോടൊപ്പം തീരദേശങ്ങളിൽ വന നിയമം അടിച്ചേൽപ്പിക്കപെടുകയും ഭവന നിർമാണം അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുകയോ നിയന്ത്രിക്കപെടുകയോ ചെയ്യും.
ചേറ്റുവ കണ്ടൽ തുരുത്ത് പക്ഷി സങ്കേതമാക്കുകയും പദ്ധതി പ്രകാരം പെരിങ്ങാട് പുഴ അതിനോട് ചേർക്കുകയും ചെയ്‌താൽ ഒരുമനയൂർ, എങ്ങണ്ടിയൂർ, വെങ്കിടങ്, മുല്ലശേരി, പാവറട്ടി പഞ്ചായത്തുകളിലെ വലിയ ഒരു പ്രദേശം ബഫർ സോൺ പരിധിയിൽ വരികയും മേഖലയിലെ ജനജീവിതത്തെ അത് സാരമായി ബാധിക്കുകയും ചെയ്യും.

തീരദേശ സംരക്ഷണ സമിതി ചെയർമാൻ അബു കാട്ടിൽ, കൺവീനർ ഷൈജു തിരുനെല്ലൂർ, ജോയിൻറ് കൺവീനർ സിറാജ് മൂക്കലെ, ട്രെഷറർ ഉമ്മർ കാട്ടിൽ, ശരീഫ് ചിറക്കൽ, മോഹനൻ കളപുരയ്ക്കൽ, സുബൈർ ചേറ്റുവ, ജമാലുദ്ദീൻ പെരുമ്പാടി എന്നിവർ പ്രതിഷേധ സമരത്തിനു നേതൃത്വം നൽകി.

thahani steels

Comments are closed.