Header

പത്തു വയസ്സുകാരന്റെ ദൃഢനിശ്ചയം – നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി

ഗുരുവായൂർ : പത്തു വയസ്സുകാരൻ സ്വന്തം ഇഷ്ടപ്രകാരം കേൻസർ രോഗികൾക്ക് നൽകാനായി നീട്ടി വളർത്തിയ മുടി അമല ആശുപത്രിയിൽ മുറിച്ചു നൽകി.
ഗുരുവായൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കോട്ടപ്പടി കൊട്ടിലിങ്ങൽ സന്തോഷ്-നിഷ ദമ്പതികളുടെ മകൻ അദ്വൈത് ആണ് തന്റെ നീളമുള്ള മുടി പൂർണ്ണമായും വെട്ടിയെടുത്ത് കേൻസർ രോഗികൾക്ക് നൽകിയത്.

ഇരിങ്ങപ്പുറം എസ് എൻ യു സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അദ്വൈത്. കൊവിഡ് കാലത്താണ് മുടി വളർത്താൻ തുടങ്ങിയത്. പിന്നീടത് കേൻസർ രോഗികൾക്ക് നൽകണം എന്ന ആഗ്രഹമായി. ഓഫ് ലൈൻ ക്ളാസുകളുടെ കാലം കഴിഞ്ഞു സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ മുടി ഒരു പൊല്ലാപ്പായി. അധ്യാപകർ മുടി നീട്ടി വളർത്തുന്നത് ചോദ്യം ചെയ്തു. അദ്വൈത് തന്റെ ആഗ്രഹം വ്യക്തമാക്കിയപ്പോൾ അച്ഛനെ കൂട്ടിവരാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. പലചരക്കു കടക്കാരനായ അച്ഛൻ സന്തോഷ്‌ സ്‌കൂളിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചപ്പോഴാണ് അധികൃതർ അദ്വൈതിനു നീട്ടി വളർത്തിയ മുടിയുമായി സ്കൂളിൽ വരാൻ അനുമതി നൽകിയത്.

മൂന്നു വർഷത്തോളം സമയമെടുത്ത് 30 സെ മീ നീളത്തിൽ വളർന്നെത്തിയപ്പോഴാണ് മുടി ദാനം ചെയ്തത്. തൃശ്ശൂർ അമല ആശുപത്രിയിലെത്തിയാണ് മുടി വെട്ടിയത്.
ആശുപത്രി അധികൃതർ പ്രശംസാപത്രം നൽകി അദ്വൈതിനെ ആദരിച്ചു.

thahani steels

Comments are closed.