Header

ഗോപ പ്രതാപനെതിരെയുള്ള ഡിസിസി നേതാക്കളുടെ ആരോപണത്തിനു പിന്നിൽ ഹനീഫ കൊലപാതക കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിലുള്ള നിരാശ – യൂത്ത് കോൺഗ്രസ്സ്

ചാവക്കാട് : ചാവക്കാട് പ്രാഥമിക കാർഷിക വികസന സഹകരണ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഗോപ പ്രതാപനെതിരെ രംഗത്ത് വന്നിട്ടുള്ള ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോൺഗ്രസ്സ് രംഗത്ത്.

ഔദ്യോഗിക സ്ഥാനാർഥി ബാലൻ വാറണാട്ട് ന്റെ പരാജയം ഗോപ പ്രതാപന്റെ തലയിൽ കെട്ടിവെച്ചു കോൺഗ്രസ്സ് നേതൃത്വത്തിന് തടിയൂരാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. ഡി സി സി നേതാക്കളുടെ ഏകപക്ഷീയമായ നിലപാടിൽ യൂത്ത് കോൺഗ്രസ്സ് നേതൃത്വം ശക്തമായ പ്രതിഷേധം അറിയിച്ചു.

കോൺഗ്രസിനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും അതുവഴി പാർട്ടിയെ തകർക്കാനുമാണ് തല്പര കക്ഷികൾ ശ്രമിക്കുന്നത്. ഇപ്പോൾ ഗോപ പ്രതാപനെതിരെ രംഗത്ത് വന്നിട്ടുള്ള ഡിസിസി സെക്രട്ടറി മാരിൽ ചിലർ മുൻ കാലങ്ങളിൽ പാർട്ടിക്കെതിരെ പേവർത്തിച്ച് അച്ചടക്ക ലംഘനത്തിനു നടപടി നേരിട്ടിട്ടുള്ളവരാണ്. ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി യുമായും സിപിഎമ്മുമായും കൂട്ട് ചേർന്ന് കോൺഗ്രസ്സ് നെതിരെ പ്രവർത്തിച്ച പാരമ്പര്യമുള്ളവരാണ് ഇപ്പോൾ വ്യാജ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഗുരുവായൂർ നഗരസഭയിലെ കോൺഗ്രസ്സ് ഭരണം അവസാനിപ്പിക്കാൻ കാരണക്കാരായവാരും ഇവർതന്നെയാണെന്നും വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഡി സി സി സെക്രട്ടറിയായി രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും പേരുടുത്ത് പറയാതെ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വിമർശിച്ചു.

കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ്സ് നേതൃത്വം അംഗീകരിച്ച പന്ത്രണ്ടു പേർക്ക് പുറമെ മത്സരിച്ച വിമത സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി ഗോപ പ്രതാപൻ ശ്രമിച്ചെന്നാണ് ഡിസിസി നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് പ്രസ്താവന നൽകിയത്.
ജനറൽ വായ്പേതര വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഡി സി സി യുടെ ഔദ്യോഗിക സ്ഥാനാർഥിയെ വിമത സ്ഥാനാർഥി അറുനൂറിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.

ജനറൽ വായ്പേതര വിഭാഗത്തിലേക്ക് രണ്ടു പേരെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഒന്നാം നമ്പർ കാരനായ ബാലൻ വാറണാട്ടും, രണ്ടാം നമ്പർകാരനായ യൂസുഫ് തണ്ണിതുറക്കലുമായിരുന്നു ഔദ്യോഗിക സ്ഥാനാർഥികൾ. ഔദ്യോഗിക മാതൃക ബാലറ്റ് പേപ്പറിലും ഇവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഒന്നാം നമ്പർ ബാലൻ വാറണാട്ട് നെ ഒഴിവാക്കി വിമത സ്ഥാനാർഥിയായ മൂന്നാം നമ്പർ കാരൻ സുരേഷ് നെ ഉൾപ്പെടുത്തിയ മാതൃക ബാലറ്റ് പേപ്പർ വിതരണം ചെയ്തതിനു പിന്നിൽ ഗോപ പ്രതാപനാണെന്ന ആരോപണം വസ്തുതകൾക്കെതിരാണെന്ന് യൂത്ത് കൊണ്ഗ്രെസ്സ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

തിരുവത്രയിലെ കോണ്ഗ്രസ് പ്രവർത്തകനായിരുന്ന ഹനീഫയുടെ കൊലപാതകത്തിൽ ഗോപ പ്രതാപനെ പ്രതിചേർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള നിരാശയാണ് പുതിയ ആരോപണങ്ങളുമായി ചില കോൺഗ്രസ്സ് നേതാക്കൾ രംഗത്ത് വരാനുള്ള കാരണമെന്നും യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച് എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

thahani steels

Comments are closed.