Header

തീരദേശ ഹൈവേ 2026 ന് മുൻപേ പൂർത്തീകരിക്കും – പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാർ

ചാവക്കാട് : തീരദേശ ഹൈവേ നിർമാണത്തിനു കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. തീരദേശ വികസന കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവർ നടത്തിയ സർവേ പ്രകാരമുള്ള പുനരധിവാസ പാക്കേജ് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരിക്കുകയായിരുന്നു.

പദ്ധതി പ്രദേശത്ത് വീടുകളുടെ സാന്ദ്രത കൂടുതലായതിനാലും നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പ്രത്യേക പുനരധിവാസ പാക്കേജാണ് റവന്യു വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി), കിഫ്ബി എന്നിവരുമായുള്ള ചർച്ചയിലെ നിർദേശങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ പരിപാലന കോർപറേഷൻ നിർമിച്ചു നൽകുന്ന ഫ്ലാറ്റുകളിലേക്ക് പുനരധിവസിക്കാൻ താൽപര്യമില്ലാത്തവർക്ക് വസ്തുവിന്റെയും കെട്ടിടത്തിന്റെയും തുക നൽകുന്ന രീതിയിലാണ് പാക്കേജ്.

നിലവിൽ താമസിക്കുന്ന വസ്തുവിന് ആധാരം ഉള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ 2 വിഭാഗങ്ങളായി തിരിച്ചാണ് പാക്കേജ്. 629 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന തീരദേശ പാതയുടെ 420 കിലോമീറ്റർ ദൂരത്തിൽ റോഡിന് ഇരുവശത്തും 5 മുതൽ 8 മീറ്റർ വരെ വീതിയിൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂമിക്ക് ആധാരം ഉള്ളവർക്ക് വസ്തുവിൽ നിലനിൽക്കുന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം അനുസരിച്ച് കുറയുന്ന തുകയും ഭൂമിക്ക് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന വിലയും നഷ്ടപരിഹാരമായി ലഭിക്കുന്ന രീതിയിലാണ് പാക്കേജ്. വിലയിൽ തർക്കമുണ്ടെങ്കിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ലവൽ എംപവേഡ് കമ്മിറ്റിയിൽ ജില്ലാ കലക്ടർ മുഖാന്തരം പരാതി നൽകി മതിയായ നഷ്ടപരിഹാരത്തുക നേടിയെടുക്കാൻ അവസരമുണ്ട്.
താമസിക്കുന്ന സ്ഥലത്തിന് ആധാരം കൈവശമില്ലാത്തവർക്ക് വസ്തുവിലെ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഭൂമിക്ക് സർക്കാർ നിശ്ചയിക്കുന്ന തുക നഷ്ടപരിഹാരമായി ലഭിക്കും. അല്ലെങ്കിൽ‌ 600 ചതുരശ്രയടി ഫ്ലാറ്റിനോ ഒറ്റത്തവണ തീർപ്പാക്കലിലൂടെ ലഭിക്കുന്ന 13 ലക്ഷം രൂപയ്ക്ക് വേണ്ടിയോ അപേക്ഷിക്കാം.

ആകെ 52 സ്ട്രെച്ചുകളിലായി 623 കിലോമീറ്റര്‍ ദൈരർഘ്യമാണ് ഒന്പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്ട്രെച്ചുകളിലായി 537 കിലോമീറ്റര് ദൂരം കേരള റോഡ് ഫണ്ട് ബോര്ഡ് ആണ് പ്രവൃത്തി നടത്തുന്നത്. 24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റര് ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ആകെ 12 ഇടങ്ങളിൽ പ്രത്യേക ടൂറിസം കേന്ദ്രങ്ങൾ സജ്ജമാക്കും. സൈക്കിള്‍ ട്രാക്ക്, ചാര്‍ജിംഗ് സ്റ്റേഷനുകൾ, റെസ്റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. തീരദേശ ഹൈവേ വരുന്നതോടെ ബീച്ച്‌ ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026നു മുന്‍പ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

thahani steels

Comments are closed.