
ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് നഗരസഭ സെക്രട്ടറി തടയാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ നഗരസഭ ഓഫീസിനു മുന്നിൽ ‘പ്രതിഷേധ ഗോൾ’ എന്ന പേരിൽ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിഗ് സ്ക്രീൻ പ്രദർശനത്തിനു ടൗൺ ഹാൾ വിട്ടു നൽകാത്ത സെക്രട്ടറിയുടെ നിലപാട് ബുദ്ധിശൂന്യമായ നടപടിയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

നഗരസഭ ഓഫീസിന് മുന്നിൽ താൽക്കാലിക പോസ്റ്റുകൾ സ്ഥാപിച്ച് പ്രമുഖ കായിക താരങ്ങളും ഭാരവാഹികളും ഗോളടിച്ചായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്. സന്തോഷ് ട്രോഫി താരങ്ങളായ ബാബു കെ. ആൻ്റോ, പി. കെ. അസീസ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി. ടി. ഗിൽട്ടൺ, ഡിസ്ട്രിക് ഫുട്ബോൾ അസോസിയേഷൻ (ഡി.എഫ്.എ) ജോയിൻ്റ് സെക്രട്ടറി കെ. എ. നവാസ്, ഡി.എഫ്.എ വൈസ് പ്രസിഡൻ്റ് ഡേവിഡ് ആൻ്റോ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രമുഖ ഫുട്ബോൾ താരം ഫ്രാങ്ക് ആൻ്റണി, ജയ്സൺ ഫ്രാൻസിസ്, പ്രശാന്ത്, മീഡിയ പ്രവർത്തക പാർവ്വതി, കൂടാതെ വിവിധ പ്രാദേശിക ക്ലബ്ബുകളുടെ ഭാരവാഹികളും ഗോളടിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.
പ്രതിഷേധ ഗോളടിക്ക് ശേഷം ഗുരുവായൂർ കിഴക്കേ നടയിൽ പ്രതിഷേധ യോഗം ചേർന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് സി. സുമേഷ് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്യാം പെരുമ്പിലാവിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കായിക-സാംസ്കാരിക പ്രവർത്തകരായ പിൻ്റെ ആൻ്റോ, ടി. എം. ബാബുരാജ്, കെ. ആർ. സൂരജ്, കെ. പി. സുനിൽ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നഗരസഭക്ക് നഷ്ടം വരുന്ന രീതിയിൽ ടൗൺഹാൾ ഒരുമാസക്കാലം സൗജന്യമായി നൽകാൻ സാധ്യമല്ലെന്നാണ് സെക്രട്ടയറിയുടെ നിലപാട്.

Comments are closed.