ടെമ്പിൾ പോലീസിന്റെ അവസരോചിത ഇടപെടൽ – കവർച്ചാ കേസുകളിലെ പ്രധാന പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രമുഖ കുറ്റവാളിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടിൽ ശശികുമാറിന്റെ മകൻ ശരത് (49) ആണ് പിടിയിലായത്.

ടെമ്പിൾ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി രാത്രികാല പെട്രോളിങ് നടത്തുന്നതിനിടയിലാണ് വെസ്റ്റ് നടയിൽ വച്ച് ഇയാളെ പോലീസ് സംഘം ശ്രദ്ധിക്കുന്നത്. സംശയം തോന്നി ചോദ്യം ചെയ്ത ശേഷം സ്റ്റേഷനിലെത്തിച്ച് പേരും വിലാസവും ശേഖരിച്ച് വിശദമായ പരിശോധന നടത്തി.
പോലീസ് അന്വേഷണത്തിൽ ഇയാൾ ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിവരശേഖരണത്തിലാണ് കഴിഞ്ഞ മാസം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രമുഖ മോഷണക്കേസിലെ പ്രതിയും ഇയാൾ തന്നെയെന്ന് തെളിഞ്ഞത്. ഉടൻ തന്നെ വിവരം എറണാകുളം സെൻട്രൽ പോലീസിനെ അറിയിക്കുകയും, അവർ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.
ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എ എസ് ഐ ബനീഷ്, സി പി ഒ ജിതിൻ, സീനിയർ സി പി ഒ സാജൻ, വുമൺ സി പി ഒ മാരായ നീതു, ഇന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അന്വേഷണത്തിനും നേതൃത്വം നൽകിയത്.



Comments are closed.