Header

കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം മമ്മിയൂരിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ കുറ്റക്കാർ

ഗുരുവായൂർ: കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം മമ്മിയൂരിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ കുറ്റക്കാർ.
നാലു വർഷം മുൻപ് പെട്രോൾ പമ്പ് ഉടമയായ കോഴിപ്പറമ്പിൽ മനോഹരനെ(68) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), വഴിയമ്പലം കുറ്റിക്കാടൻ സ്റ്റിയോ (20), കയ്പമംഗലം കുന്നത്ത് വീട്ടിൽ അൻസാർ (21) എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. പ്രതികൾക്കുള്ള ശിക്ഷ ഏപ്രിൽ 17-ന് വിധിക്കും

2019 ഒക്ടോബർ 15-നാണ് കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയായ മനോഹരനെ റോഡരികിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലേദിവസം അർധരാത്രി പമ്പിൽനിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങിയ മനോഹരനെ കാണാതായിരുന്നു. തുടർന്ന് തിരച്ചിൽ നടക്കുന്നതിനിടെയാണ് 15-ന് രാവിലെ ഗുരുവായൂരിലെ റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. മനോഹരന്റെ കാർ പിന്നീട് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി
സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽതന്നെ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.

കയ്പമംഗലത്തുള്ള പെട്രോൾ പമ്പിൽനിന്ന് വീട്ടിലേക്ക് കാറിൽ പോകും വഴിയാണ് ബൈക്കിലെത്തിയ സംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്. പെട്രോൾ പമ്പിലെ വരുമാനം അപഹരിക്കുകയായിരുന്നു ലക്ഷ്യം. ഒന്നാംപ്രതി അനസ് ആയിരുന്നു പദ്ധതിയുടെ മുഖ്യ ആസൂത്രകൻ

പമ്പിൽനിന്ന് മടങ്ങിയ മനോഹരന്റെ കൈവശം ധാരാളം പണമുണ്ടാകുമെന്ന് കരുതിയാണ് മൂന്നംഗസംഘം കൃത്യം ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 12-ന് രാത്രി വൈകി മൂവരും ഇതിന്റെ റിഹേഴ്സൽ നടത്തി. ഒക്ടോബർ 13-ന് അർധരാത്രി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനോഹരനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. തുടർന്നാണ് 14-ന് അർധരാത്രി കഴിഞ്ഞ് പദ്ധതി നടപ്പാക്കിയത്

ഹൈവേയിൽനിന്ന് മനോഹരന്റെ കാർ ഇടവഴിയിലേക്ക് കയറിയപ്പോൾ പ്രതികൾ പിന്നിൽ ബൈക്ക് ഇടിപ്പിച്ചു. അനസ് ബൈക്കിൽനിന്ന് വീണതുപോലെ നിലത്ത് കിടന്നു. വിവരം തിരക്കി കാറിൽനിന്ന് ഇറങ്ങിയ മനോഹരനെ അനസും സ്റ്റിയോയും അൻസാറും കൂടി പെട്ടെന്ന് വട്ടംപിടിച്ചു. തുടർന്ന് മനോഹരന്റെ വായ പൊത്തി കൈകൾ പുറകിൽ കെട്ടി കാറിന്റെ പിൻസീറ്റിലേക്ക് തള്ളിയിട്ടു.

പിന്നീട് കാറിൽ എറണാകുളം ഭാഗത്തേക്ക് പോയി. കാറിൽവെച്ച് പണം ആവശ്യപ്പെട്ട് മർദിച്ചു. മനോഹരന്റെ പോക്കറ്റിൽ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. പമ്പിലെ പണം തന്റെ പക്കലില്ലെന്ന് മനോഹരൻ പറഞ്ഞെങ്കിലും പ്രതികൾ വിശ്വസിച്ചില്ല. വീണ്ടും മർദിക്കുകയും കളിത്തോക്ക് പൊട്ടിച്ച് ഭയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ശബ്ദം പുറത്തുവരാതിരിക്കാൻ വായും മൂക്കും സെലോ ടേപ്പൊട്ടിച്ച് മുറുക്കിയടച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞ് പറവൂരിനടുത്തെത്തിയപ്പോഴാണ് മനോഹരൻ മരിച്ചത് പരിഭ്രാന്തരായ പ്രതികൾ മൃതദേഹം കായലിലോ കടലിലോ ഉപേക്ഷിക്കാൻ പദ്ധതിയിട്ടെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പറവൂർ, കളമശ്ശേരി, ചാലക്കുടി, ചാവക്കാട് മേഖലയിൽ കാറിൽ കറങ്ങി. പിന്നീടാണ് ഗുരുവായൂരിനടുത്ത് മമ്മിയൂരിൽ പഴയ കെട്ടിടത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ചത്.

മനോഹരനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പുലർച്ചെ ഗുരുവായൂരിനു സമീപം മൃതദേഹം കണ്ടെത്തിയത്. മമ്മിയൂരിൽനിന്ന് കാറുമായി കടന്ന പ്രതികൾ നമ്പർപ്ലേറ്റ് നീക്കിയ ശേഷം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ കാർ നിർത്തിയിട്ടു. കാർ പൊളിച്ചുവിൽക്കുന്ന സംഘത്തിന് നൽകാനായിരുന്നു പദ്ധതി.
സംഭവത്തിന് ശേഷം പെരുമ്പിലാവ് ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതികൾ ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഇതിനിടെ പ്രതികളിലൊരാളുടെ ടവർ ലൊക്കേഷൻ കണ്ടെത്തി പൊലീസ് മൂവരെയും പിടികൂടുകയായിരുന്നു.

thahani steels

Comments are closed.