Header

പാർട്ടി വിരുദ്ധ പ്രവർത്തനം – ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതൃത്വം

ചാവക്കാട് : ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഡിസിസി യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ നേതൃത്വം നൽകിയ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു് സി എ ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ യൂത്ത് കോൺഗ്രസ്സ് നേതൃത്വം.
ജില്ലാ യൂത്ത്കോൺഗ്രസ്സ് സെക്രട്ടറിമാരായ വി.കെ. സുജിത്ത്, സി.എസ്. സൂരജ്, കെ.ബി വിജു, യൂത്ത് കോൺഗ്രസ്സ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രതീഷ് ഒടാട്ട് എന്നിവരാണ് കെ പി സി സി, ഡി സി സി നേതൃത്വത്തോട് ഗോപ പ്രതാപനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ്സ് നേതൃത്വം അംഗീകരിച്ച പന്ത്രണ്ടു പേർക്ക് പുറമെ മത്സരിച്ച വിമത സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി ഗോപ പ്രതാപൻ ശ്രമിച്ചെന്നാണ് ആരോപണം.
ജനറൽ വായ്പേതര വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഡി സി സി യുടെ സ്ഥാനാർഥിക്കെതിരെ ഗോപ പ്രതാപൻ പ്രവർത്തിച്ചത്.

ജനറൽ വായ്പേതര വിഭാഗത്തിലേക്ക് രണ്ടു പേരെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഒന്നാം നമ്പർ കാരനായ ബാലൻ വാറണാട്ടും, രണ്ടാം നമ്പർകാരനായ യൂസുഫ് തണ്ണിതുറക്കലുമായിരുന്നു ഔദ്യോഗിക സ്ഥാനാർഥികൾ. ഔദ്യോഗിക മാതൃക ബാലറ്റ് പേപ്പറിലും ഇവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെ ഒന്നാം നമ്പർ ബാലൻ വാറണാട്ട് നെ ഒഴിവാക്കി വിമത സ്ഥാനാർഥിയായ മൂന്നാം നമ്പർ കാരൻ സുരേഷ് നെ ഉൾപ്പെടുത്തിയ മാതൃക ബാലറ്റ് പേപ്പർ വിതരണം ചെയ്തതിനു പിന്നിൽ ഗോപ പ്രതാപനാണെന്ന് പറയുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഔദ്യോഗിക സ്ഥാനാർഥി ബാലൻ വാറണാട്ട് ന് 160 വോട്ടും വിമത സ്ഥാനാർഥി സുരേഷിന് 700 ൽ പരം വോട്ടുകളും ലഭിച്ചു.

ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തെ അനുസരിക്കാത്ത ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു് ന് കീഴിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഗുരുവായൂർ മണ്ഡലത്തിലെ യൂത്ത്കോൺഗ്രസ്സ് നേതൃത്വം പറയുന്നത്. സി. എ ഗോപപ്രതാപനെതിരെ നടപടി സ്വീകരച്ചില്ലെങ്കിൽ സംഘടനയിൽ നിന്നും കൂട്ടരാജി ഉണ്ടാകുമെന്ന ഭീഷണിയുമുണ്ട്.

thahani steels

Comments are closed.