
അകലാട് : യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയ്നിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ക്യാമ്പ് നാട്ടുകാർക്ക് ദുരിതമാകുന്നു.മുന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനമില്ല.നിർദിഷ്ട ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ തകരഷീറ്റ് കൊണ്ട് വേലികെട്ടി മറച്ച് അതിനകത്ത് തകരഷീറ്റ് അടിച്ചു നിർമിച്ച കേമ്പിലാണ് തൊഴിലാളികൾ താമസിക്കുന്നത്.മഴ ശക്തമായതോടെ അടുക്കള മാലിന്യവും, ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും പരിസര പ്രദേശത്തെ വീടുകളിലേക്കും, കിണറുകളിലേക്കും, തോടുകളിലേക്കും ഒഴുകി കുടിവെള്ളം ഉൾപ്പെടെ മലിനമായതായി പരാതി.

പഞ്ചായത്ത് ഭരണ സമിതിക്കും ആരോഗ്യ വിഭാഗത്തിനും പരാതി നൽകിയിട്ടും പരിഹാര നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്ന് തൃശൂർ ജില്ല കളക്ടർ ആര്‍ കൃഷ്ണ തേജക്ക് പരാതി നൽകി. വാർഡ് മെമ്പർ സി അഷറഫ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി കബീർ ഫൈസി, അബുബക്കർ, അഷറഫ് അകലാട് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
നാട്ടുകാർ പകർച്ചവ്യാധി ഭീഷണിയിലാണെന്നും അധികൃതർ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നുമാണ് ആവശ്യം.

Comments are closed.