Header

ഗുരുവായൂർ സ്വർണ കവർച്ച – രണ്ടു പേർ കൂടി അറസ്റ്റിൽ

ഗുരുവായൂർ : തമ്പുരാൻ പടിയിൽ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 371 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ. സ്വർണം വിൽപന നടത്താൻ സഹായിച്ച എടപ്പാളിൽ വാടകക്ക് താമസിക്കുന്ന സ്വർണ്ണം മോഷ്ടിച്ച ധർമ്മ രാജന്റെ സഹോദരൻ നുറുക്കുപറമ്പിൽ അന്പഴകന്റെ മകൻ ചിന്നരാജ് ( ചിന്നൻ26 ) ഇവരുടെ മാതൃ സഹോദരി പുത്രൻ മലപ്പുറം പൂക്കി പറമ്പ് തെയ്‌ബ ചിക്കൻ സ്റ്റാളിന് സമീപം താമസിക്കുന്ന പൂക്കിപ്പറമ്പ് വീട്ടിൽ ശേഖരന്റെ മകൻ രാജു (കുട്ടൻ 20 ) എന്നിവരാണ് അറസ്റ്റിലായത്.

2021 ൽ പെരുമ്പാവൂർ സ്റ്റേഷൻ പരിധിയിൽ വെച്ച് ഒരു ടാക്സി ഡ്രൈവറെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചിന്നൻ. കൂടാതെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ മോഷണ കേസിലെയും പ്രതിയാണ്. രാജു മഞ്ചേരി സ്റ്റേഷനിൽ പോക്സോ കേസിലെ പ്രതിയാണ്.

കഴിഞ്ഞ 12 നാണ് തമ്പുരാൻ പടി കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നും 371 പവൻ സ്വർണം കവർച്ച ചെയ്യപ്പെട്ടത്. ബാലനും ഭാര്യയും സിനിമ കാണാൻ തൃശൂരിൽ പോയി രാത്രി ഒൻപത് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിൽ കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.

പിറകിലെ മതിൽ വഴി മുകളിലെ നിലയിൽ കയറി ടെറസ്സിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്ന് താഴെയുള്ള കിടപ്പു മുറിയിലെ അലമാര കുത്തി പൊളിച്ചാണ് സ്വർണം കവർന്നത്.
രണ്ട് കിലോ തൂക്കം വരുന്ന ഒരു ഗോൾഡ് ബാറും 120, 100 ഗ്രാം വീതം തൂക്കമുള്ള ആറു ഗോൾഡ് ബാറുകളും, 40 പവൻ ആഭരണങ്ങളുമാണ് കവർന്നത്.

മോഷണം നടത്തിയ ധർമ്മരാജൻ 16 വയസിൽ കാക്കനാട് നിന്ന് ലാപ് ടോപ്പ് മോഷിച്ചാണ് ഈ രംഗത്തേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു . ഈ കേസിൽ രാമവർമ പുരത്തെ ജുവനൈൽ സെന്ററിൽ താമസിക്കുമ്പോൾ അവിടെ നിന്ന് മതില് ചാടി രക്ഷപ്പെടുകയായിരുന്നു .
സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നാണ് പ്രതി ധർമ്മരാജ് പോലീസ് പിടിയിലായത്. ധർമ്മരാജിനെ ചോദ്യം ചെയ്തതോടെയാണ് തൊണ്ടിമുതൽ വില്പന നടത്താൻ സഹായിച്ചവർ പിടിയിലായത്.

thahani steels

Comments are closed.