Header

വിദ്യാർത്ഥിനികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് ചന്ദ്രശേഖരനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച വയനാട് സ്വദേശി ചന്ദ്രശേഖരനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടിപ്പ് നടത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജ് മുറിയിൽ എട്ടും, പതിനാലും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയ ഇയാളെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ശേഷം ചന്ദ്രശേഖരനെ ഗുരുവായൂർ ടെംബിൾ പോലീസ് ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകം നടത്തിയ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജ്, പ്രതി കൈ മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് വാങ്ങിയ പടിഞ്ഞാറെ നടയിലെ കട, ചെറിയ കുട്ടിയെ ഫാനിൽ കെട്ടി തൂക്കാൻ ഉപയോഗിച്ച കാവി മുണ്ട് വാങ്ങിയ പടിഞ്ഞാറെ നടയിലെ കട, മൂത്ത കുട്ടിയ്ക്ക് വിഷം കലർത്തി കൊടുക്കുന്നതിന് വേണ്ടി ഉപയോഗിച്ച ഐസ് ക്രീം വാങ്ങിയ കുന്നംകുളം അക്കിക്കാവിലെ കട എന്നിവടങ്ങളിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ കെ.ആർ റെമിൻ, കെ.ഗിരി, എ എസ് ഐ. സി. ബിന്ദുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ സി. എസ്. സജീഷ്, പി. കെ. സരിൽ എന്നിവർ ഉണ്ടായിരുന്നു.

ഈ മാസം 12ന് രാത്രി മുറിയെടുത്ത് രണ്ട് കുട്ടികളിൽ മൂത്ത മകളെ ഐസ് ക്രീമിൽ വിഷം കലർത്തി കൊടുത്തും ചെറിയ മകളെ മുറിയിലെ സീലിംഗ് ഫാനിൽ കെട്ടി തൂക്കിയും ആണ് കുട്ടികളുടെ പിതാവ് വയനാട്സുൽത്താൻ ബത്തേരി കാട്ടിക്കൊല്ലി മുഴങ്ങിൽവീട്ടിൽ ചന്ദ്രശേഖരൻ കൊലപ്പെടുത്തിയത്. വർഷങ്ങൾ ആയി ഗുരുവായൂർ ചൂൽപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പരേതയായ അജിതയാണ് കുട്ടികളുടെ മാതാവ്. മമ്മിയൂർ എൽ എഫ് കോൺവെന്റ് യു പി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു കൊല്ലപ്പെട്ട ശിവനന്ദയും, ദേവനന്ദയും.

ജൂൺ 12 ന് തിങ്കളാഴ്ച മുറിയെടുത്ത ഇവരെ ചൊവ്വാഴ്ച രാവിലെ ഏഴോടെ ലോഡ്ജ് ജീവനക്കാര്‍ മുറിയുടെ പുറത്ത് കണ്ടിരുന്നു. എന്നാല്‍ ഉച്ചക്ക് രണ്ടിന് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടികളെ മരിച്ചനിലയിലും, കൈ ഞരമ്പ് മുറിച്ച് രക്തം വാർന്നു അവശനായ നിലയിൽ ചന്ദ്രശേഖരനെയും കാണുന്നത്.
ലോഡ്ജിൽ നിന്ന് ചന്ദ്രശേഖരന്റെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ അമ്മ മരിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. സംഭവം നടക്കുന്നതിന്റെ ഇരുപത് ദിവസം മുൻപായിരുന്നു അജിത മരിച്ചത്.

thahani steels

Comments are closed.