Header

കൗമാരക്കുതിപ്പിന് കാതോർത്ത് കുന്ദംകുളം – സംസ്ഥാന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

കുന്നംകുളം : സംസ്ഥാന കായികമേളയ്ക്ക് കുന്നംകുളത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആദിത്യമരുളുന്നത്. ചരിത്രത്തിൽ ആദ്യമായാണ് കുന്നംകുളത്ത് സംസ്ഥാന കായികമേള അരങ്ങേറുന്നത്.
86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിൽ ആയാണ് സീനിയർ ഗ്രൗണ്ടിൽ മത്സരങ്ങൾ അരങ്ങേറുക. പകലും രാത്രിയിലും മത്സരങ്ങൾ ഉണ്ടാകും.

വിവിധ ജില്ലകളിൽ നിന്നായി 3000 ൽ പരം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മത്സരത്തിനായി ഡിസ്പ്ലേ ബോർഡ് ഫോട്ടോ ഫിനിഷ് ക്യാമറ, വിൻഡ് ഗേജ്, ഫൗൾ സ്റ്റാർട്ട്‌ ഡിറ്റെക്ടർ, എൽ ഇ ഡി വാൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുങ്ങി കഴിഞ്ഞു. തൃശൂർ റോഡിലെ ബഥനി സെൻറ് ജോൺസ് സ്കൂളിലാണ് ഫസ്റ്റ് കാൾ റൂം, വാമിംഗ് അപ്പ് ഏരിയയും സജ്ജീകരിച്ചിരിക്കുന്നത്.
അലോപ്പതി, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, സ്പോർട്സ് ഫിസിയോതെറാപ്പിസ്റ്റ്, ആംബുലൻസ് എന്നി വിഭാഗങ്ങൾ ഉൾപ്പെടുന്ന മെഡിക്കൽ ടീം സജ്ജമായി കഴിഞ്ഞു.
കുന്നംകുളം മേഖലയിലെ 15 ഓളം സ്കൂളുകളിലായിട്ടാണ് കുട്ടികളുടെ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. കായിക താരങ്ങളുടെ യാത്രയ്ക്കായി വിവിധ സ്കൂളുകളിൽ നിന്നും 20 ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ട്.

മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കായികതാരങ്ങൾക്ക് 2000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 1500 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകും. മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം 2,20,000, 1,65,000, ഒരു ലക്ഷത്തി പതിനായിരം എന്നിങ്ങനെ സമ്മാനത്തുകയും നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരാകുന്ന കുട്ടികൾക്ക് 4ഗ്രാം സ്വർണ്ണപ്പതക്കം സമ്മാനമായി നൽകും. പുതിയ സംസ്ഥാന റെക്കോർഡ് സ്ഥാപിക്കുന്ന കായിക താരങ്ങൾക്ക് 4000 രൂപ വെച്ച് സമ്മാനത്തുക നൽകും.

ഒക്ടോബർ 17 വൈകിട്ട് 3. 30ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. കുന്നംകുളം എംഎൽഎ എ.സി മൊയ്തീന്റെ നേതൃത്വത്തിലാണ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നത്.

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സംഘാടകർ, ഒഫീഷ്യൽസ്, മത്സരാർത്ഥികൾ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് ഭക്ഷണമൊരുക്കുന്നത് കെ എസ് ടി എ ആണ്. സംസ്ഥാന ട്രഷറർ ടി.കെ ഷാഫിയാണ് ഭക്ഷണകമ്മിറ്റി കൺവീനർ. ദിവസവും 3500 പേർക്ക് 4 നേരവും ഭക്ഷണം നൽകാനുള്ള സജീകരണങ്ങൾ തയ്യാറായിട്ടുണ്ട്. വെജിറ്റേറിയനും നോൺ വെജിറ്റേയിനും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 കൗണ്ടറുകളിലായി 200 അദ്ധ്യാപകർ തന്നെയാണ് 4 നേരവും ഭക്ഷണം വിതരണം ചെയ്യുക. ഭക്ഷണ സജീകരണത്തിൻ്റെ അടുപ്പ് കത്തിക്കൽ ഉദ്ഘാടനം 16 ന് 4 മണിക്ക് കുന്ദംകുളം വാമപ്പ് മൈതാനിയിൽ വച്ച് നടക്കും.

thahani steels

Comments are closed.