
കടപ്പുറം: പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ ആഴ്ചകളായി തുടരുന്ന കലക്ക വെള്ളം വിതരണത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ പ്രതിഷേധിച്ചു.

പ്രദേശത്ത് കലക്ക വെള്ളം ലഭിക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന്, വിഷയത്തിന്റെ ഗൗരവം വാട്ടർ അതോറിറ്റിയെ ബോധ്യപ്പെടുത്തുകയും ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും ചേർന്ന് സംയുക്ത പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ കുടിവെള്ള പൈപ്പ് ലൈനുകളിൽ കണ്ടെത്തിയ ചോർച്ചകൾ പരിഹരിച്ചുവെങ്കിലും കലക്ക വെള്ളം തുടരുന്ന സാഹചര്യത്തിലാണ് ഭരണസമിതി നേരിട്ടെത്തി പ്രതിഷേധിച്ചത്.
പ്രശ്നം പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി
കരുവന്നൂർ പുഴയിലെ വെള്ളം കലങ്ങിയതാണ് പൈപ്പുകളിലൂടെ കലക്ക വെള്ളം വരാൻ കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വിശദീകരിച്ചു. എങ്ങണ്ടിയൂർ, ഒരുമനയൂർ പഞ്ചായത്തുകളിലും സമാനമായ പ്രശ്നം നിലനിൽക്കുന്നുണ്ട്. പുഴയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും, ഇത് ഊർജിതമാക്കി രണ്ടു ദിവസത്തിനുള്ളിൽ കുടിവെള്ള വിതരണം സാധാരണ നിലയിലാക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
പ്രതിഷേധത്തിന് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ്, വൈസ് പ്രസിഡന്റ് സക്കീന ബഷീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എ. അഷ്‌കർ അലി, ഹസീറ ശിഹാബ്, പി.വി. ദിലീപ്കുമാർ, വാർഡ് മെമ്പർ ഉമ്മർ ഹാജി എന്നിവർ നേതൃത്വം നൽകി.

Comments are closed.