Header

ദുരന്തങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുവാൻ ചേറ്റുവയിൽ സീ റെസ്ക്യൂ ബോട്ട് സംവിധാനമൊരുക്കി സർക്കാർ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചേറ്റുവയിലും, മുനക്കക്കടവിലും മത്സ്യതൊഴിലാളികൾക്ക് കടലിൽ അപകടം സംഭവിക്കുന്നത് പതിവായതിനെ തുടർന്ന് സർക്കാർ ചേറ്റുവയിൽ സീ റെസ്‌ക്യൂ ബോട്ട് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഫൈബർവള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് ബീച്ചിൽ നിന്നും കണ്ടെത്തിയിരുന്നു. തൃശൂർ ജില്ലയിലെ ഏക ഹാർബർ ചേറ്റുവയിലാണ് ഉള്ളത്. കൂടാതെ ചേറ്റുവ ഹാർബറിന് സമീപത്താണ് മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്ററും സ്ഥിതി ചെയുന്നത്. ചേറ്റുവയിൽ സീ റെസ്ക്യൂ സംവിധാനം ഇല്ലാത്തതിനാൽ അപകടം സംഭവിക്കുമ്പോൾ അഴീക്കോട്‌ നിന്നുമാണ് രക്ഷാദൗത്യ സംഘം ചേറ്റുവയിൽ എത്തുന്നത്. അഴീക്കോട്‌ നിന്നും റെസ്ക്യൂ ഫോഴ്സ് എത്തുന്നതിനു 4 മണിക്കൂറിലധികം സമയം എടുക്കുന്നതിനാൽ അപകടത്തിൽ പെടുന്നവരെ ഉടനടി രക്ഷപ്പെടുത്തുന്നതിന് സാധിക്കാതെ വരികയാണ്. ചേറ്റുവയിൽ സീ റെസ്ക്യൂ സംവിധാനം ഏർപ്പെടുത്തുക എന്നത് മത്സ്യതൊഴിലാളികളുടെ നിരന്തരമായ ആവശ്യമാണ്‌.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ മുഖ്യമന്ത്രിക്കും, ഫിഷറീസ് വകുപ്പ് മന്ത്രിക്കും കത്ത് നൽകുകയും, വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മാസം 15 വരെ താത്കാലിക അടിസ്ഥാനത്തിൽ രക്ഷാദൗത്യത്തിനു ബോട്ട് ഏർപ്പാട് ചെയ്യാനും. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാവുന്നതോടെ സ്ഥിരമായി സീ റെസ്ക്യൂ ബോട്ട് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭ ദുരന്തങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുവാൻ സാധിക്കുന്ന തരത്തിലുള്ള സീ റെസ്ക്യൂ ബോട്ട് ചേറ്റുവയിൽ അനുവദിച്ചതോടെ മത്സ്യതൊഴിലാളികളുടെ ഏറെകാലത്തെ ആവശ്യമാണ് നിറവേറിയിരിക്കുന്നത്. കൂടുതൽ സുരക്ഷ സംവിധാനങ്ങൾ തീരദേശ മേഖലയുമായി ബന്ധപ്പെട്ട് ഒരുക്കുമെന്നും എം.എൽ.എ സൂചിപ്പിച്ചു.

thahani steels

Comments are closed.