Header

പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ

Abdullah Misbah

ചാവക്കാട്: പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ; ഹരിത ട്രിബ്യൂണലിലെ പരാതി പരപ്പിൽ താഴം നിവാസികൾക്ക് പ്രതീക്ഷയേകുമോ?

പതിനൊന്ന് വർഷം മുൻപ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത പരപ്പിൽ താഴം മാലിന്യ സംസ്കരണശാല ഇന്നും നഗരസഭയുടെ കുപ്പത്തൊട്ടിയാണ്. അറുപത്തിയേഴോളം സെന്റ് സ്ഥലത്തെ വലിയ ചുറ്റുമതിലും അതിനകത്തെ ആയിരം സ്ക്വയർഫീറ്റിൽ അധികം വരാത്ത ഷീറ്റ് മേഞ്ഞ കെട്ടിടവും ഉണക്കിയ കമ്പോസ്റ്റ്‌ പൊടിക്കുവാനുള്ള പ്രവർത്തനരഹിതമായ യന്ത്രത്തേയും നോക്കുകുത്തിയാക്കി കെട്ടിടത്തിന് പുറത്തെ കോമ്പൗണ്ടിൽ ഇന്നും മാലിന്യം കുന്നുകൂടി കിടക്കുകയാണ്.

മുന്നിലെ വലിയ മതിലിന്റെ ഒരു ഭാഗം പൊളിച്ചിട്ടുണ്ട്. തുമ്പൂർമൂഴി മോഡലും മൂന്നാർ മോഡലും പഠിച്ച് മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് മുൻപിലെ മതിൽ പൊളിച്ചതെന്നനാണ് അധികൃതരുടെ വാദം.

ദുർഗന്ധവും പുഴുവരിക്കുന്ന അവസ്ഥയും ഇപ്പോഴും നിലനിൽക്കുന്നു. മഴ വന്നാൽ സ്ഥിതി ഏറെ ദുസ്സഹമാകും. പ്രദേശവാസികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും അറുതിയായിട്ടില്ല. പ്ലാന്റിനടുത്തുള്ള മത്തികായലിലേക്കാണ് ഇപ്പോഴും മലിനജലം ഒഴുക്കിവിടുന്നത്. ഇത് കായലിനെ സാരമായി ബാധിക്കുന്നുണ്ട്.

പരപ്പിൽ താഴത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് 2018 ഓഗസ്റ്റിൽ ഗുരുവായൂർ നെന്മിനി സ്വദേശിയും കണ്ണൂർ ലോ കോളേജ് വിദ്യാർത്ഥിയുമായ സോഫിയ ജോസ് അനിശ്ചിത കാല നിരാഹാരം നടത്തിയിരുന്നു. സമരാനന്തരം പരപ്പിൽ താഴത്തെ പ്രശ്നങ്ങളെപ്പറ്റി കലക്ടറുമായി ചർച്ചയും നടത്തിയിരുന്നു.

മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാത്ത ചാവക്കാട് നഗരസഭക്കെതിരെ യുഡിഎഫ് കൗൺസിലർമാർ ദേശിയ ഹരിത ട്രിബ്യൂണലിൽ പരാതി നൽകി.

വർഷങ്ങളായി പരപ്പിൽ താഴത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ കഴിയാത്ത നഗരസഭ ജനങ്ങളെ വഞ്ചിക്കുകയാണെന്നും മോഡലുകൾ നോക്കി നടക്കാതെ എത്രയും പെട്ടന്ന് പ്രശ്ന പരിഹാരം കാണണമെന്നും മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മറ്റി വൈസ് പ്രസിഡണ്ട് അനീഷ് പാലയൂർ ആവശ്യപ്പെട്ടു.

thahani steels

Comments are closed.