ഗുരുവായൂരിൽ കൃഷ്ണനാട്ടത്തിന് അരങ്ങുണർന്നു; അഷ്ടമിരോഹിണി ദിനത്തിൽ പ്രത്യേക അവതരണം

ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് തുടക്കമായി. ബുധനാഴ്ച രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം ശ്രീലകവാതിൽ അടച്ചതോടെ ക്ഷേത്രത്തിലെ വടക്കേ പ്രദക്ഷിണവഴിയിൽ കളിവിളക്ക് തെളിഞ്ഞു. ആദ്യ ദിനത്തിലെ വഴിപാടായ ‘അവതാരം’ കഥ 364 ഭക്തരാണ് വഴിപാടായി ശീട്ടാക്കിയത്.വ്യാഴാഴ്ച ‘സ്വയംവരം’ കഥ അരങ്ങേറും. 581 പേർ ഈ വഴിപാട് ബുക്ക് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന അഷ്ടമിരോഹിണി ദിനത്തിൽ രാത്രി 10-ന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേക കൃഷ്ണനാട്ടം അരങ്ങേറും. രാത്രി 12-ന് കൃഷ്ണാവതാരവും വിശ്വരൂപദർശനവുമാണ് വേദിയിലെത്തുക.കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷ്ണനാട്ടത്തിന്റെ അരങ്ങിലെയും അണിയറയിലെയും ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.




Comments are closed.