Header

ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാൾ പിടിയിൽ – പ്രതി ഇതേ കമ്പനിയുടെ മറ്റൊരു ശാഖയിലെ മാനേജർ

ഗുരുവായൂർ :  പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് പിടികൂടി.  ഇതേ കമ്പനിയുടെ അരണാട്ടുകര ശാഖയിലെ മാനേജരായ തൃശൂർ അമല നഗർ സ്വദേശി തൊഴുത്തും പറമ്പിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്. 

പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെന്റർ എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ചൊവ്വാഴ്ച പണം നഷ്ടപ്പെട്ടത്. സ്ഥാപനത്തിന്റെ വാതിൽ തകർത്തു  അകത്തു കയറി കള്ള താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്നാണ് പണം മോഷ്ടിച്ചത്. ഹെൽമെറ്റും ബാഗും ധരിച്ച് മോഷണത്തിന് എത്തുന്നയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിലെ പണമാണ് സ്ഥാപനത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്.

തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി  അങ്കിത് അശോകൻ ഐ പി എസ് ന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുളള  സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ജി. പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ സിംസൺ , സജി ചന്ദ്രൻ, അരുൺ എന്നിവരുടെ സഹായത്താൽ ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ  സി. സുന്ദരൻ്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്തിൻ്റെ നേതൃത്വത്തിൽ ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അഷറഫാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.   കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 സബ് ഇൻസ്പെക്ടർ കെ. ഗിരി. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. രഞ്ജിത് സിവിൽ പോലീസ് ഓഫീസർ വി.എം. ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

thahani steels

Comments are closed.