
തൃശ്ശൂർ : പകൽ മുഴുവൻ വാഹനങ്ങൾ ചീറിപ്പായുന്ന പാലിയേക്കര മേൽപ്പാലം. അതിനു താഴെയുള്ള ഇരുളിൽ ആരുമറിയാതെ അരങ്ങേറിയത് ചോരമരവിപ്പിക്കുന്നൊരു കൊടുംക്രൂരത. തൂണിൽ ചാരിയിരിക്കുന്ന നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ പോലീസിന് വേണ്ടിവന്നത് വെറും 24 മണിക്കൂർ!

പാലിയേക്കര മേൽപ്പാലത്തിനടിയിൽ തങ്ങുന്ന, ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചന്ദ്രന്റെ കൂടെ കഴിഞ്ഞിരുന്ന തമിഴ്‌നാട് ധർമ്മപുരി സ്വദേശി പ്രഭാകരനെ (34) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടി.
ആദ്യ സൂചന, വഴിത്തിരിവായ പോസ്റ്റ്‌മോർട്ടം
ജൂലൈ 14-ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. കാഴ്ചയിൽ സ്വാഭാവിക മരണമെന്ന് തോന്നിയെങ്കിലും സംഭവസ്ഥലത്തെത്തിയ പുതുക്കാട് പോലീസ് അതങ്ങനെ വിടാൻ തയ്യാറായിരുന്നില്ല. സയന്റിഫിക് ഓഫീസർ, ഫിംഗർ പ്രിന്റ് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ നിമിഷങ്ങൾക്കകം പാഞ്ഞെത്തി. കൃത്യമായ സീൻ ഗാർഡിങ്ങിലൂടെ തെളിവുകൾ ശേഖരിച്ചു. ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംശയം സ്ഥിരീകരിക്കപ്പെട്ടു— തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇതൊരു കൊലപാതകമാണ്!
മദ്യവും ചോരയും കലർന്ന രാത്രി
കുടുംബം ഉപേക്ഷിച്ച് വർഷങ്ങളായി പാലത്തിനടിയിൽ കഴിയുന്ന ചന്ദ്രന് കഴിഞ്ഞ ഒരാഴ്ചയായി ഒരു കൂട്ടുകാരനുണ്ടായിരുന്നു— പ്രഭാകരൻ. ജൂലൈ 13-ന്റെ രാത്രി. ആക്രി വിറ്റുകിട്ടിയ പണം കൊണ്ട് ഇരുവരും ചേർന്ന് ഷാപ്പിൽ നിന്ന് കള്ളുകുടിച്ചു. പോരാഞ്ഞ് ബീവറേജിൽ നിന്ന് മദ്യവും വാങ്ങി പാലത്തിനടിയിലെ ഇരുളിലിരുന്ന് വീണ്ടും കുടിച്ചു.
ലഹരി തലയ്ക്ക് പിടിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തർക്കത്തിനിടെ ചന്ദ്രൻ പ്രഭാകരന്റെ അമ്മയെ അസഭ്യം പറഞ്ഞു. ലഹരിയോടൊപ്പം പകയും തലയ്ക്ക് പിടിച്ച പ്രഭാകരൻ ഒരു കരിങ്കല്ലും കോൺക്രീറ്റ് കഷണവും വാരിയെടുത്ത് ചന്ദ്രന്റെ തലയിലേക്ക് ആഞ്ഞടിച്ചു. നിമിഷങ്ങൾക്കകം ചന്ദ്രന്റെ ജീവൻ ആ ഇരുളിൽ അവസാനിച്ചു.
കുരുക്കുമുറുക്കി പോലീസ്, ഒറ്റിക്കൊടുത്ത് ‘ആ’ അടയാളം
കൊലപാതകം സ്ഥിരീകരിച്ചതോടെ പ്രത്യേക അന്വേഷണ സംഘം വലവിരിച്ചു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച ഒരു നിർണായക വിവരമാണ് കേസിൽ വഴിത്തിരിവായത്. “തലേദിവസം ചന്ദ്രനോടൊപ്പം കാലിൽ മുട്ടിന് താഴെ മുറിവ് കെട്ടിവെച്ച ഒരാളുണ്ടായിരുന്നു. അയാളെ ഇപ്പോൾ കാണാനില്ല.”
ഈയൊരു അടയാളം വെച്ച് അന്വേഷണ സംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരം അരിച്ചുപെറുക്കി. മണിക്കൂറുകൾ നീണ്ട മരണപ്പാച്ചിലിനൊടുവിൽ കുട്ടനെല്ലൂരിലെ ഒരു ആളൊഴിഞ്ഞ വീട്ടിൽ ഈ അടയാളങ്ങളുള്ള ഒരാൾ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചു. നിമിഷങ്ങൾക്കകം വീട് വളഞ്ഞ പോലീസ് സംഘം പ്രഭാകരനെ സാഹസികമായി കീഴ്‌പ്പെടുത്തി.
പിടിയിലായത് കൊടും ക്രിമിനൽ
ചോദ്യം ചെയ്യലിലാണ് പ്രതിയുടെ യഥാർത്ഥ മുഖം പുറത്തുവരുന്നത്. പ്രഭാകരൻ വെറുമൊരു ആക്രി പെറുക്കുന്നവനല്ല. ധർമ്മപുരി പെൻനഗരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ കരിങ്കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും, മറ്റൊരാളെ ആയുധം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെയും പിടികിട്ടാപ്പുള്ളിയാണ് ഈ മുപ്പത്തിനാലുകാരൻ!
ത്രില്ലിങ് ഓപ്പറേഷന് പിന്നിലെ സംഘം
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആദം ഖാൻ, എസ്.ഐമാരായ ഋഷിപ്രസാദ്, പാട്രിക് എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ലിയാസ്, ജോബി, ദീപക്, ഷിനോജ്, അരുൺ, മനീഷ്, ഫൈസൽ, യദു കൃഷ്ണൻ, ജിന്റോ, ഷെയ്ഖ് ഇബ്രാഹിം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സിനിമാക്കഥകളെ വെല്ലുന്ന മികവോടെ പ്രതിയെ ഇരുമ്പഴിക്കുള്ളിലാക്കിയത്.


Comments are closed.